Tuesday, August 20, 2013

the king - ദി കിംഗ്‌

ദി കിംഗ്‌

തെണ്ടിപ്പരിഷകൾ........ ഇവർ  എന്താണ് വിചാരിച്ചിരിക്കുന്നത്......ഞാനി വരുടെയെല്ലാം അടിമ ആണെന്നോ..? അവർക്ക്  നാട്ടിൽ കുളം വേണം, റോഡ്‌ വേണം എന്നെല്ലാം പറഞ്ഞാൽ ഞാൻ എവിടെ നിന്ന് ഉണ്ടാക്കാനാണ് ? ഞാനെന്തിന്  ഇതെല്ലം ചെയ്യണം ? ഈ രാജ്യത്തെ രാജാവാണെന്ന് പറഞ്ഞ് എന്നെ ഇത്രയ്ക്കു ഭുദ്ധി മുട്ടിക്കുന്നത്‌ എന്തിനാണ് ? ഇവിടെ ഭരിക്കുന്നത്‌ ഞാനാണ്‌ എന്നത് വിട്ടു എനിക്ക് എന്ത് ഉത്തരവാദിത്വം ആണുള്ളത് ?

മനുഷ്യന് ഇവിടെ ഒരു നല്ല ഉടുപ്പിനു കൊതി ആയിട്ടു മാസം ഒന്നായി. എന്നിട്ടും ആഗ്രഹിച്ച പോലൊന്ന് നിർമ്മിച്ച്‌ കിട്ടിയില്ല. കഴിഞ്ഞ മാസം മൈസൂർ  രാജാവിൻറെ  കൊട്ടാരത്തിൽ അച്ഛനോടൊപ്പം പോയപ്പോൾ അവിടത്തെ കുമാരൻ അൻവർ ഇട്ടിരുന്ന നീല കുറിഞ്ഞി പൂക്കളുടെ ചിത്രം തുന്നി ചേർത്ത പട്ടു കുപ്പായം എന്ത് മനോഹരം ആയിരുന്നു. ആ കുപ്പായം ഇട്ടു കൊണ്ടുള്ള അൻവറിന്റെ  ഗമ കണ്ടപ്പോൾ തീരുമാനിച്ച താണ് അത് പോലെ ഒന്ന് തനിക്കും വേണമെന്ന്. അവന്റെ ഗമ കണ്ടപ്പോൾ തോന്നിയത് മോന്തക്കൊന്നു കൊടുക്കാനാണ്. ഒരു മനുഷ്യന് ഇത്ര അഹങ്കാരം ആകാമോ ?  " ഊട്ട  മാടിബിട്ടു  ഹോഗിതരെ സാകൂ " [ഭക്ഷണം കഴിച്ചിട്ട് പോയാൽ  മതി]എന്നൊരു ഉപദേശവും. അഹങ്കാരി ........!!!!

അല്ലെങ്കിൽ അഹങ്കരിക്കാൻ അവനാര് ? വെറും ഒരു രാജകുമാരൻ. അതും മൈസൂര് രാജ്യത്തിൻറെ. താനോ ഇവിടെ കേരളത്തിന്റെ രാജാവ്, വയസ്സായ അച്ഛനെ അന്തപുരത്തിൽ വിശ്രമത്തിനുവിട്ടു ഭരണ കാര്യങ്ങൾ നോക്കുന്ന രാജാവ്‌.. അവൻ വെറും പയ്യൻ  പതിനേഴു വയസ്സ് മാത്രം പ്രായം. ഞാനോ പതിനെട്ടു തികഞ്ഞ പൗരൻ. അവന്റെ മൈസൂര് രാജ്യത്തിൻറെ വലിപ്പം ഇല്ലെങ്കിൽ എന്താ കേരളം അത്ര ചെറുതൊന്നുമല്ലല്ലൊ ? കുണ്ടും കുഴികളും ഉണ്ടെങ്കിലും അത്യാവശ്യത്തിനു റോഡുകളും കൃഷി ഇല്ലെങ്കിലും നല്ല വിലയുള്ള തരിശു ഭൂമിയും ഉണ്ടല്ലോ പിന്നെന്താ ? സ്വന്തം നാട്ടിൽ പണി എടുക്കില്ലെങ്കിലും മരുഭുമിയിൽ പോയി എല്ല് മുറിയെ അധ്വാനിക്കുന്ന ജനങ്ങളും ഇവിടെ ഉണ്ടല്ലോ.

അവന് എന്തുണ്ട്, ആ അൻവറിന്   ? ശുംഭൻ....... ആ വെളുത്ത തടിച്ച ശരീരവും ഒരു കുപ്പായവും. ബുദ്ധി ഉണ്ടോ ? ഇല്ല ....! എന്റെ പകുതിക്കു പോലും വരില്ല ബുദ്ധി കൊണ്ട്. 

എന്ത് കൊണ്ടും ഞാനാണ്‌ അൻവറിനെക്കാൾ  കേമൻ. അപ്പോൾ പിന്നെ അവൻ അണിഞ്ഞിരുന്നതിനെക്കാൾ  മുന്തിയ കുപ്പായം ഞാൻ ഇടണ്ടേ.? വേണം. അത് കൊണ്ടാണ് നാലു ലക്ഷം കൊടുത്തു പുതിയ കുപ്പായം തുന്നാൻ കൊടുത്തിരിക്കുന്നത്‌....... അത് ഇത്ര വലിയ തുക ഒന്നുമല്ല. കേരളത്തിലെ സകലമാനം പൊതുജനങ്ങൾ എന്ന തെണ്ടികളും കൂടി  ഒറ്റ ദിവസം കൊണ്ട് അമ്പതിനായിരം രൂപക്കുള്ള ഭക്ഷണം തിന്നു തീർക്കുന്നുണ്ട്. [ആക്രാന്തം അല്ലാതെന്ത് ?].   എന്തായാലും തന്റെ ആഗ്രഹം നിറവേറ്റാനല്ലേ. അപ്പോൾ കുറച്ചു പണം ചിലവായാലും കുഴപ്പമില്ല. ഇതൊരു  'ആഗ്രഹം'മാത്രമല്ലെ  അല്ലെ 'ആക്രാന്തം' അല്ലല്ലോ ?

ഇങ്ങനെ ഉടുക്കാൻ തുണി ഇല്ലാതെ ഈ പാവം രാജാവ്‌ കഷ്ടപെടുമ്പോൾ ആണ് ആവർ  റോഡ്‌ വേണം എന്ന് പറഞ്ഞു മുറവിളി കൂട്ടുന്നത്‌...... .....!!   !

എൻ  എച്ച് 47, തൃശൂർ പാലക്കാട്‌ റോഡ്‌ പണിയണം എന്ന് പറഞ്ഞു ജനം സമരം വരെ പിടിക്കാൻ തുടങ്ങിയിരിക്കുന്നു. റോഡ്‌ പണിക്കു എന്തോരം ചെലവ് വരും എന്ന് അറിയാത്തത് കൊണ്ടാണീ മണ്ടൻമാർക്ക്. ചുരുങ്ങിയത് ഒരു നാലു ലക്ഷം രൂപ എങ്കിലും വേണം. എന്താ ഇത് ചെറിയ തുക ആണെന്നാണോ വിചാരം. ഗജനാവിൽ അകെ ഉണ്ടായിരുന്ന ആറു  ലക്ഷത്തിൽ നിന്നല്ലേ താൻ ഉടുപ്പ് തുന്നാൻ പണം കൊടുത്തത്. ഇനി നാലു ലക്ഷം കൊടുത്തത്. ഇനി അകെ രണ്ടു ലക്ഷമേ ഉള്ളു. അതന്നെ കൊട്ടാര മുറ്റത്ത്  ഈ വർഷം പൂക്കളം ഇടാൻ മാറ്റി വച്ചിരിക്കുകയാണ്. ഓണാഘോഷത്തിനു ഇനി കരം പിരിച്ചു പണം ഉണ്ടാക്കിയിട്ട് വേണം. ഈ പണമില്ലാത്ത സമയത്ത് ഇവർക്കെന്തിനാ റോഡ്‌ .? ഞാൻ ആ വഴിക്ക് പോകാറേയില്ല. എന്റെ ബെൻസിന്റെ അടി മുട്ടി അത് കേടു വരും. അവർക്ക് ആ പ്രശ്നം ഇല്ലല്ലോ. അവർ എല്ലാം പണക്കാരല്ലേ  അവർ വില കൂടിയ ബസ്സിൽ അല്ലെ യാത്ര ചെയ്യുന്നത്. അവർക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല.

റോഡ്‌ മോശം ആണെങ്കിൽ കുറച്ചു നേരം, ഏറി വന്നാൽ മൂന്ന് മണിക്കുർ  വൈകും അത്ര തന്നെ. അതിനെന്താ കുഴപ്പം. ഞാൻ മൈസൂര് പോകുമ്പോൾ എട്ടു മണിക്കൂർ  യാത്ര ചെയ്യാറുണ്ടല്ലോ പിന്നെ ഇവർക്കെന്താ യാത്ര ചെയ്യാൻ  ഇത്ര മടി ? പിന്നെ വീട്ടിൽ എത്താൻ വൈകുന്ന കാര്യം. സ്വന്തം വീടല്ലേ വൈകി എത്തിയാലും എന്താ കുഴപ്പം. ഭാര്യമാർ വഴി തെറ്റി പോകും എന്ന് വിചാരിച്ചിട്ടാണോ ? അങ്ങനെ ഒരാളും ഭാര്യയെ സംശയിക്കരുത്‌. ഞാൻ കണ്ടില്ലേ എന്റെ ഭാര്യയെ സംശയിക്കാറെ  ഇല്ല. പിന്നെ അവൾ വല്ല വായ്നോക്കി ആണ്‍ പിള്ളേരോട് സംസാരിക്കുമ്പോൾ മാത്രം എനിക്കിഷ്ടപെടാറില്ല. അത്ര മാത്രം.   അവൾ അവരോടൊപ്പം പോയാലോ എന്ന് പേടിച്ചിട്ടാ അല്ലാതെ എനിക്ക് അവളെ സംശയം ഒന്നുമില്ല.

ഇനി അവന്മാര് ഇവിടെ റോഡ്‌ പണിയണം എന്ന് പറഞ്ഞു വരട്ടെ. ശരിയാക്കി കൊടുക്കാം. എല്ലാവർക്കും  100 ചാട്ട  വാറടി  വീതം കൊടുത്തു വിടണം ദ്രോഹികൾ. അല്ലെങ്കിൽ തനിക്കു ഇവിടെ എന്ത് വില യാണുണ്ടാവുക. ?


ഇതെന്തു പറ്റി എന്റെ മെത്ത ഇത്ര പരുക്കൻ ആയി പോയോ. കൊട്ടാരത്തിൽ നല്ല സുഗന്ധ ദ്രവ്യങ്ങൾ തളിച്ചിരുന്നതല്ലേ ആ മണം എല്ലാം എവിടെ പോയി. ഹോ ഇതെന്തു പറ്റി എനിക്ക്? എന്റെ കുപ്പയതിനു എന്ത് പറ്റി ?

*******************************************

വല്ലാത്തൊരു ഞെരക്കത്തോടെ കണ്ണ് തുറക്കുമ്പോൾ  കൊട്ടാരവും മെത്തയും ഒന്നുമില്ല. ഓഹോ എല്ലാം സ്വപ്നം ആയിരുന്നല്ലേ ? അഴിഞ്ഞു കിടന്ന അരയിലെ ലുങ്കി എടുത്തു ഉടുത്തു. വാഷ് ബേസിനിൽ മുഖം കഴുകി വേഗം റെഡിയായി. ഇന്ന് തിരുവനന്തപുരം വരെ പോകണം. സഭ കൂടുമ്പോൾ തെറി പറഞ്ഞു പുറത്തിറങ്ങി നാടകം കളിച്ചു നാട്ടുകാരെ പറ്റിക്കാൻ പ്രതി പക്ഷ മൂരാച്ചികൾ പോയല്ലേ പറ്റു. ബത്തയും അലവൻസും കണക്കു പറഞ്ഞു വാങ്ങാൻ ഉള്ളതല്ലേ ?



ശ്രീജിത്ത്‌ എൻ  ജി 

Wednesday, August 14, 2013

a peg of whisky - എ പെഗ്ഗ് ഓഫ് വിസ്കി

എ പെഗ്ഗ് ഓഫ് വിസ്കി 

പ്രശാന്തിന്റെ മരണം എന്നെ സ്വന്തം നാട്ടിൽ ഒറ്റപെടുത്തി. ഇരുപതു വർഷങ്ങൾ കൊണ്ട് നാട്ടിൽ ആരും തന്നെ പരിചയക്കാർ ഇല്ലാതെ ആയി. അകെ ഉണ്ടായിരുന്ന പ്രശാന്തും പോയി. പീച്ചി ഡാമിൽ  കൂട്ടുകാരോടൊപ്പം  കുളിക്കാൻ ഇറങ്ങിയതായിരുന്നു അവൻ. നാട്ടു കാരും ഫയർ ഫോഴ്സും ചേർന്ന് രണ്ടു മണിക്കുർ  നേരത്തെ പരിശ്രമ ത്തിനോടുവിൽ കണ്ടെടുത്തത് അവന്റെ മൃതശരീരമായിരുന്നു.

അവന്റെ ഏറ്റവും വലിയ ആഗ്രഹം ഇക്കണോമി ക്സിൽ ഡോക്ടറേറ്റ്‌ എടുക്കുക പിന്നെ ഒരു അധ്യാപകൻ ആവുക  എന്നിവയായിരുന്നു. എന്നാൽ......തെസിസ് കഴിയാൻ മൂന്ന് മാസം മാത്രം ഭാക്കി നില്ക്കെ അവൻ പോയി. സർവ സക്തനായ "സാമ്പത്തിക ശാസ്ത്ര ജ്ഞന്റെ" അടുത്തേക്ക്.....!!!

"ലൈഫ് ഈസ്‌ എ പെഗ്ഗ് ഓഫ് വിസ്കി. ഐ ആം വിത്ത്‌ എ ഫുൾ ഓഫ് ആർ  സി..............." നല്ല വണ്ണം ഫിറ്റ്‌ ആയി കഴിയുമ്പോൾ അവന്റെ സ്ഥിരം മൊഴി. പന്നെ ഒരു പാട്ടും "അമ്മേ..... അമ്മേ......  അമ്മേ.....  നമ്മുടെ അപ്പച്ചൻ  ഷാപ്പിൽ നിന്നെപ്പവരും........കള്ളും  കുടിച്ചു മന്ദം മറിഞ്ഞു അമ്മയെ തല്ലാൻ എപ്പ വരും.....?" പണ്ടത്തെ അമ്പിളി അമ്മാവന്റെ പാട്ടിന്റെ ഈണത്തിൽ....! അവനെ കുറിച്ചുള്ള ഓർമകൾക്ക് ജീവന്റെ ഗന്ധമുണ്ട്.

അവന്റെ മരണം ഞാൻ അറിയുന്നത് പത്രത്തിൽ  നിന്നാണ്. ലീവ് കിട്ടഞ്ഞത് കൊണ്ട് കാണാനും വന്നില്ല. പക്ഷെ അത് വലിയ ഒരു ദുഖമായി മനസ്സിൽ നീറുകയായിരുന്നു ആറു മാസവും. അവന്റെ ഭാര്യയും മകനും എന്ത് ചെയ്യുന്നുണ്ടാവും എന്ന് ആലോചിക്കാതെ ഇരുന്നില്ല. എന്തായാലും നാട്ടിൽ വരുമ്പോൾ ഒന്ന് പോയി കാണണം എന്ന് നിശ്ചയിച്ചിരുന്നു. ഇന്നലെ ആണ് അതിനു യോഗം ഉണ്ടായത്.

അവന്റെ ഭാര്യ ഇതിനിടെ വേറെ വിവാഹം കഴിഞ്ഞിരുന്നു. അവരുടെ മുറ ചെറുക്കൻ തന്നെ ആയിരുന്നു വരൻ. അയാൾ ആദ്യ വിവാഹ ബന്ധം വേർപെടുത്തി  കഴിയുകയായിരുന്നു. മകനെ അവരുടെ അച്ഛനോടൊപ്പം അമേരിക്ക യിലേക്ക് അയച്ചു. അവിടെ നിന്നും അറിഞ്ഞ വാർത്തകളും ആയി ഞാൻ തിരിച്ചു പോന്നു. വിധി.............!മാൻ പ്രോപോസസ് ഗോഡ് ഡിസ്പോസസ്..................! 

തിരിച്ചു വന്നു ലോഡ്ജിലെ മുറിയിൽ വന്നതോടെ വീണ്ടും മനസ്സിന് വല്ലാത്ത ഒരു ഒറ്റപെടൽ. പെട്ടി തുറന്നു  തലേന്ന് വാങ്ങി വച്ചിരുന്ന ആർ  സി  വിസ്കി  എടുത്തു തുറന്നു ഒരു ഗ്ലാസിൽ പകർന്നു. ഐസ് അധികം ചേർത്തു. ശരീ  രത്തിന്റെ മാത്രമല്ല  മനസ്സിന്റെയും ചൂട് മാറണം.

രണ്ടു പെഗ്ഗ് അകത്തു  ചെന്നപ്പോൾ ഓർമ്മകൾ ഒന്നൊന്നായി മനസ്സില് ഓടിയെത്തി. പി ജി ക്ക് പഠി ക്കുന്ന സമയത്താണ് പ്രശാന്തിനെ പരിചയ പെട്ടത്. വല്ലാത്ത ഒരു മാനസിക അടുപ്പം അവനോടു തോന്നി. അത് കൊണ്ട് തന്നെ അവനോടുള്ള അടുപ്പം മാത്രം വിടാതെ കത്ത് സുക്ഷിച്ചു. അച്ഛനും  ഇല്ലാതെ തെരുവിൽ  വളര്ന്ന അവൻ, സ്വന്തം അധ്വാനം ഒന്ന് കൊണ്ട് മാത്രമാണ് അത്ര ഉയര്ന്നു  വന്നത്. പി ജി ക്ക് അവന്റെ തെസിസിനെ വെല്ലാൻ പോന്ന ഒരെണ്ണം യുനിവേഴ്സിറ്റിയിൽ വേറെ ഇല്ലയിരുന്നു.

ആയിടക്കാണ്‌ അവനു ഒരു പ്രണയ രോഗം പിടിപെട്ടത്. ഷമ്ന എന്നാ മുസ്ലിം കുട്ടി ആയിരുന്നു കക്ഷി. അവൾക്കും  അവനെ ഒരുപാടു ഇഷ്ടമായിരുന്നു. ഒരേ ഒരു പേടി അവളുടെ വീട്ടു കാരുടെ എതിർപ്പ്  ആയിരുന്നു. ഒരു സാധാരണ കോളേജ് പ്രണയം പോലെ തന്നെ അതും പാളി പോയി. അവളെ വീട്ട്കാർ  ഒരു ഗൾഫ്  പാർട്ടിക്ക് വിറ്റു. അവൻ വിഷമിച്ചത് ഞാൻ കണ്ടില്ല. "എടാ അവൾ എന്നെ വിളിച്ചിരുന്നു അവൾക്കു അവിടെ സുഖം ആണെന്നും മറ്റും പറഞ്ഞു. അവൾ ഹാപ്പി ആണെങ്കിൽ പിന്നെ എന്താടാ?" ഒരിക്കൽ അവൻ പറഞ്ഞത് ഓർക്കുന്നു . പക്ഷെ ആ വാക്കുകളിൽ ദു:ഖം അനുഭവ പ്പെട്ടില്ല. ഏതോ ഒരു നിർ  വികാരത മാത്രം.

പിന്നീടു അവൻ അതുമായി ബന്ധപ്പെട്ട  ഒരു കാര്യവും സംസാരിച്ചില്ല. അവനെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ഞാനും ചോദിച്ചില്ല. എന്റെ നാട്ടിലേക്കുള്ള വരവുകളിൽ എല്ലാം ഞങ്ങൾ ഈ ലോഡ്ജിൽ വച്ച് കൂടുമായിരുന്നു. ഒരു കുപ്പിയും പുതിയ വാർത്തകളും വിശേഷങ്ങളും എല്ലാമായി ഒരു രാത്രി കൂടും. പിന്നെ മടുപ്പിക്കുന്ന മടങ്ങി പോക്ക്...!

കഴിഞ്ഞ അഞ്ചു വർഷങ്ങളായി നാട്ടിൽ വരാൻ കഴിഞ്ഞില്ല. അതിന്  ഇടയിലാണ് അവൻ ഗോപിക എന്ന പെണ്‍കുട്ടിയെ പരിചയപെട്ടതും കല്യാണം കഴിച്ചതും. അവൾ കല്യാണമേ വേണ്ട എന്ന് പറഞ്ഞു നിൽക്കു കയായിരുന്നു എന്നും വീടുകാരുടെ നിർബന്ധം കാരണം ആണ് കല്യാണത്തിന് സമ്മതിച്ചത് എന്നുമെല്ലാം പ്രശാന്ത് പറഞ്ഞിരുന്നു. ജീവിതം വിവാഹം  എന്നിങ്ങനെ ഉള്ള കാര്യങ്ങളെകുറിച്ച് നിസ്സാരമായി മാത്രം ചിന്തി ച്ചിട്ടുള്ളത് കൊണ്ട് തന്നെ ഇക്കാര്യമെല്ലാം പറയുമ്പോൾ അവന്റെ മാനസിക അവസ്ഥയോ സാഹചര്യങ്ങളോ എന്താണെന്നു അറിയാൻ ശ്രമിച്ചതെയില്ല.

വിവാഹ ജീവിതത്തെ പറ്റി  ഒന്നും തന്നെ വിട്ടു പറയാത്തതു കൊണ്ട് അതിനെ കുറിച്ച് അധികം ചിന്തിചതുമില്ല. എന്നാലും വിളിക്കുമ്പോൾ എല്ലാം ഗോപികയെ കുറിച്ചും അന്വേഷിക്കുംയിരുന്നു. സുഖ വിവരം അന്വേഷിക്കും. പക്ഷേ  ഒരിക്കൽ മാത്രം അവൻ എന്തോ ഒരു പ്രശ്നത്തെ കുറിച്ച് പറയാൻ ശ്രമിച്ചു......കഴിഞ്ഞ ഫെബ്രുവരിയിൽ ....! "ഒന്നും വേണ്ടായിരുന്നെടാ...... നമ്മൾ കൊടുക്കുന്നതല്ല വേണ്ടതെങ്കിൽ വാങ്ങുന്നവനു തൃപ്തി ഉണ്ടാവില്ല........." എന്നവൻ  പറഞ്ഞു. "എന്താടാ പ്രശ്നം " എന്ന് തിരിച്ചു ചോദിച്ചെങ്കിലും അവൻ ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും അവൻ അങ്ങനെ ആണ് എന്ന് പലവട്ടം തോന്നിയിട്ടുണ്ട്. പിന്നീട് അറിയുന്നത് അവൻ മരിച്ചെന്ന വാർത്തയാണ്.

അവൻ അങ്ങനെ അധികം വിട്ടു സംസാരിക്കുന്ന ആളല്ല എന്ന് അവന്റെ വീടിനടുത്തുള്ള രാമൻ കുട്ടിയും പറഞ്ഞു. അയാൾ അവിടെ ഒരു പലചരക്കു കട നടത്തുന്ന ആളായിരുന്നു. "കുഞ്ഞേ അവൻ നല്ലവനായിരുന്നു. എന്നും ടൌണിൽ പോകുമെങ്കിലും സാധനങ്ങൾ വാങ്ങാൻ  ഇവിടെ തന്നെ വരുമായിരുന്നു. എന്നിട്ട് പൈസ ഒന്നുകിൽ കുറച്ചു ഭാക്കി വയ്ക്കും  അല്ലെങ്കിൽ കുറച്ചു അധികം  തരും എന്നിട്ട് അപ്പൊ കണക്കു പിന്നെ തീർക്കാം  എന്ന് പറഞ്ഞു സഞ്ചി യുമെടുത്ത്  ഇറങ്ങും. പക്ഷെ മോനെ ഒരു കാര്യം പറയണമല്ലോ അവൻ മരിക്കുന്നതിന്റെ തലേന്ന് മാത്രം അവൻ കൃത്യം പണമാണ് തന്നത്. എന്താ ണെന്ന്  അറിയില്ല, എന്നിട്ട് 'കണക്കൊന്നും ഇനി ഭാക്കി വക്കണ്ട ചേട്ടാ' എന്ന് പറയുകയും ചെയ്തു. പിന്നെ ഞാൻ അറിയുന്നത് അവന്റെ മരണ വാർത്തയാണ്. മോനെ അവൻ മരിക്കുമെന്ന് അവനു മുമ്പേ അറിയാമായിരുന്നു. രാമൻ കുട്ടിയുടെ വാക്കുകൾ  ഒരിക്കലും മറക്കാൻ കഴിയില്ല.

അവന്റെ മരണത്തെ കുറിച്ചുള്ള വാർത്ത‍ പത്രത്തില വിശദമായി കൊടുത്തിരുന്നു. അതൊരിക്കലും ഒരു ആത്മഹത്യയോ കൊല പതകാമോ അല്ല പക്ഷെ.........

അവന്റെ ഭാര്യ വേറെ വിവാഹം കഴിച്ചതും അവിശ്വസനിയം ആയി തോന്നി. ഭർത്താവു മരിച്ചു ഒരു ആറു  മാസം തികയുന്നതിനു മുമ്പേ. അതും വിവാഹമേ വേണ്ട എന്ന് പറഞ്ഞു നിന്നിരുന്ന പെണ്‍കുട്ടി. എന്നിട്ട് കേവലം മൂന്നു വയസ്സ് മാത്രം പ്രായമുള്ള കൊച്ചിനെ അച്ഛനോടൊപ്പം അയച്ചിരിക്കുന്നു. മനുഷ്യന് എങ്ങിനെ കഴിയുന്നു ഇതിനൊക്കെ ?

"ഞങ്ങൾക്ക് അവൻ ഒരു ഭാരമാകണ്ട  എന്ന് കരുതിയാണ് അച്ഛൻ മകനെ കൊണ്ട് പോയത്. ഞാൻ ഇപ്പോൾ അയാൾ മരിച്ച ദുഖത്തിൽ നിന്ന് കര കയറാൻ ശ്രമിക്കുകയാണ്. എന്റെ ശ്രീയേട്ടൻ   നല്ല സ്നേഹമുള്ള ആളാണ്. അത് കൊണ്ടല്ലേ ഭർത്താവു മരിച്ച താണെങ്കിലും എന്നെ സ്വീകരിച്ചത്." ഗോപികയുടെ വാക്കുകൾക്ക് അവശ്യത്തില ധികം പക്വത ഉണ്ടെന്നു തോന്നിയിരുന്നു.  "ശ്രീയേട്ടൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഒരാളിൽ നിന്ന് വിവാഹ ബന്ധം വേര്പെടുത്തിയിരുന്നു." അങ്ങിനെ  ശ്രീകുമാർ എന്ന അവളുടെ പുതിയ 'ഭർത്താവിനെ കുറിച്ചുള്ള വിശേഷങ്ങൾ  നീണ്ടു പോയി....
അതൊന്നും തലയിൽ  കേറാത്തത് കൊണ്ട് തന്നെ യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി പോന്നു.

'അയാൾ' എന്നുള്ള ആ അഭിസംബോധന മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു. 'ശ്രീയേട്ടൻ ' എന്ന വാക്കിലെ മൃദുത്വം......! എന്തെങ്കിലും റീ റീഡി ങ് ആവശ്യമുണ്ടോ ? ഹേ ഇല്ല.....ഇതെല്ലാം മനിഷ്യന്റെ ചിന്തയിലെ പോരായ്മകൾ ആണ്. ഒരല്പം മദ്യം  അകത്തു ചെന്നാൽ എന്തിനെയും മോശമായേ  കാണൂ. കുപ്പിയിലെ മദ്യത്തിന്റെ അളവ് നോക്കിയപ്പോൾ മനസ്സിലായി. വെറുതെ അല്ല ഇങ്ങനെ ചിന്തിക്കുന്നത് എട്ടിലധികം പെഗ് അകത്തായി കഴിഞ്ഞു.

ഇനി മതി. തല  പെരുക്കുന്നത് പോലെയും ശരീരം ആകെ തിരിയുന്നതുമായി  തോന്നിയപ്പോൾ പതിയെ ബെഡ്ഡിൽ  ചെന്ന് കിടന്നു. മനസ്സിൽ  പഴയ ഗാനം ഒഴുകിയെത്തി  "അമ്മേ അമ്മേ  അമ്മേ  നമ്മുടെ അപ്പച്ചൻ  ഷാപ്പിൽ നിന്നെപ്പവരും....കള്ളും  കുടിച്ചു മന്ദം മറിഞ്ഞു അമ്മയെ തല്ലാൻ എപ്പ വരും?"   

പിറ്റേന്ന് വളരെ  വൈകിയാണ് ഉണർന്നത്. പ്രശാന്തിനെ കുറിച്ച് ചിന്തിക്കാൻ ഇനി അടുത്ത വരവിനെ സമയം ലഭിക്കൂ. കുളിയും പ്രഭാത കൃത്യങ്ങളും ഭക്ഷണവും കഴിഞ്ഞു  എയർ പോർട്ടിൽ എത്തുമ്പോൾ സമയം ഒന്നര. ഫ്ലൈറ്റ് കൃത്യ സമയത്താണ്. പറന്നുയർ ന്ന വിമാനത്തിൽ നിന്ന് താഴെ നോക്കുമ്പോൾ ഭൂമി വളരെ ചെറുതായിരിക്കുന്നു. അതെ എല്ലാം വളരെ ചെറുതാണ് നിസ്സാരമാണ്.ജീവിതവും ഭുമിയും പ്രശാന്തും ഞാനും എല്ലാം ഒരു പെഗ്ഗിനോളം മാത്രം. വെറും ഒരു പെഗ്ഗിനോളം മാത്രം. 

"ലൈഫ് ഈസ്‌ എ പെഗ്ഗ് ഓഫ് വിസ്കി. ഐ ആം വിത്ത്‌ എ ഫുൾ ഓഫ് ആർ  സി..............."


ശ്രീജിത്ത്‌ എൻ  ജി